ആലപ്പുഴ ജിംഖാന ഉണ്ടായത് പെട്ടന്നുണ്ടായ ചിന്തയില്‍ നിന്നും : സംവിധായകന്‍ ഖാലിദ് റഹ്മാന്‍

നസ്ലെനും ഗണപതിയും മികച്ച അഭിനേതാക്കളാണ്. കഴിഞ്ഞ കുറച്ചു നാളുകളായി നസ്ലെന്‍ തിരഞ്ഞെടുക്കുന്ന സിനിമകളും കഥാപാത്രങ്ങളും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി:പെട്ടെന്നുണ്ടായ ഒരു ചിന്തയായിരുന്നു ആലപ്പുഴ ജിംഖാന എന്ന സിനിമയുടെ ആശയത്തിലേക്ക്  എത്തിച്ചേര്‍ന്നതെന്ന് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ പറയുന്നു, അടുത്ത സുഹൃത്തുമായി സംസാരിച്ചിരിക്കുമ്പോള്‍  ഞങ്ങള്‍ ചില പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുകയായിരുന്നു. അതിനിടയില്‍ നിന്നാണ്  ബോക്‌സിംഗ് പ്രമേയമാക്കി കുറച്ചു ചെറുപ്പക്കാരെ വെച്ച് ഒരു സ്‌പോര്‍ട്‌സ് കോമഡി സിനിമ ചെയ്താലോ എന്ന ചിന്ത വന്നത്. അങ്ങനെയാണ് ആലപ്പുഴ ജിംഖാന സംഭവിക്കുന്നത്.നസ്ലെനും ഗണപതിയും മികച്ച അഭിനേതാക്കളാണ്. കഴിഞ്ഞ കുറച്ചു നാളുകളായി നസ്ലെന്‍ തിരഞ്ഞെടുക്കുന്ന സിനിമകളും കഥാപാത്രങ്ങളും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയും സംഭാഷണങ്ങളുടെ ശൈലിയുമൊക്കെ വേറിട്ടു നില്ക്കുന്നു. നസ്ലെന് ഒരു നല്ല ഭാവിയുണ്ടെന്ന് എനിക്കുറപ്പായിരുന്നു. വളരെ എനര്‍ജെറ്റിക്കായ ഒരു കഥാപാത്രമാണ് ജിംഖാനയിലെ ജോജോ. ആ കഥാപാത്രം ചെയ്യാമോ എന്നു  ഞാന്‍ ചോദിച്ചപ്പോള്‍ തന്നെ അവന്‍ സമ്മതിക്കുകയായിരുന്നു.

ഗണപതിയെ എനിക്കു വര്‍ഷങ്ങളായി അറിയാം. ഞങ്ങള്‍ മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ നല്ല എക്‌സ്പീരിയന്‍സ് ഉള്ളതുകൊണ്ട് ഈ കഥാപാത്രം ഗണപതി ഭംഗിയായി ചെയ്യുമെന്ന് എനിക്ക് തീര്‍ച്ചയായിരുന്നുവെന്നും ഖാലിദ് റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.’ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ നന്നായി പണിയെടുക്കേണ്ടി വരുമെന്ന് ഏകദേശധാരണ കിട്ടിയിരുന്നുവെന്ന് നസ്ലെന്‍ പറഞ്ഞു.ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വേറിട്ടു നില്‍ക്കുന്ന സ്വഭാവരീതിയാണ് ജോജോയ്ക്കുള്ളത്. അതുകൊണ്ടു തന്നെ എത്ര കഠിനാധ്വാനം ചെയ്തിട്ടാണെങ്കിലും ആ കഥാപാത്രം മികച്ചതാക്കാനാണ് ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുള്ളതെന്നും നസ്ലെന്‍ പറഞ്ഞു.’മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തും റിലീസിന് തൊട്ടുമുമ്പുമായിരുന്നു  ഈ കഥാപാത്രത്തെക്കുറിച്ച് എന്നോട് പറയുന്നതെന്ന്  ഗണപതി പറഞ്ഞു.തുടക്കത്തില്‍ എനിക്കിത് കുറച്ച് ബുദ്ധിമുട്ടായിരുന്നു, കാരണം ഈ റോള്‍ എനിക്ക് ചെയ്യാന്‍ പറ്റുമോ എന്നൊരു സംശയമുണ്ടായിരുന്നു. ശാരീരികമായും മാനസികമായും ഒരുപാട് ചലഞ്ചിംഗ് ആയിരുന്നു ഈ കഥാപാത്രം. എനിക്കിത് തീര്‍ത്തും പുതിയൊരനുഭവമായിരുന്നുവെന്നും  ഗണപതി പറഞ്ഞു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *