1.70 ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ; ചരിത്രം കുറിച്ച് ഖാദിഗ്രാമ വ്യവസായമേഖല

കഴിഞ്ഞ ദശകത്തില്‍, ഉല്‍പ്പാദനത്തിലും വില്‍പ്പനയിലും കെവിഐസി അസാധാരണ വളര്‍ച്ചയാണു കൈവരിച്ചത്. ഉല്‍പ്പാദനം 2013-14ലെ 26,109.07 കോടിയില്‍നിന്ന് 2024-25ല്‍ 1,16,599.75 കോടിയെന്ന നിലയില്‍ (347% വര്‍ധന) ഏകദേശം നാലിരട്ടിയായി വര്‍ദ്ധിച്ചു.
തിരുവനന്തപുരം: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ചരിത്രനേട്ടത്തില്‍ ഖാദിഗ്രാമ വ്യവസായ കമ്മീഷന്‍ (കെവിഐസി). 1.70 ലക്ഷം കോടിരൂപയുടെ വിറ്റുവരവാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്. സ്വയംപര്യാപ്തതയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിലെ അഭൂതപൂര്‍വമായ നാഴികക്കല്ലാണിത്. സൂക്ഷ്മചെറുകിടഇടത്തരം സംരംഭ (എംഎസ്എംഇ) മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശവും ദശലക്ഷക്കണക്കിനു ഗ്രാമീണ കരകൗശല വിദഗ്ധരുടെ കഠിനാധ്വാനവുമാണ് ഈ വിജയത്തിനു പിന്നിലെന്നു കെവിഐസി ചെയര്‍മാന്‍ മനോജ് കുമാര്‍ പറഞ്ഞു. ന്യൂഡല്‍ഹിയിലെ രാജ്ഘാട്ട് ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട താല്‍ക്കാലിക കണക്കുകളും അദ്ദേഹം പുറത്തിറക്കി. മഹാത്മാഗാന്ധിയുടെ ഖാദിയുടെ പൈതൃകം ദേശീയ ഐക്യത്തിന്റെ കരുത്തുറ്റ പ്രതീകമായി പരിണമിച്ചുവെന്നും 2047ല്‍ വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് ഇതു ഗണ്യമായ സംഭാവനയേകുമെന്നും മനോജ് കുമാര്‍ പറഞ്ഞു.കഴിഞ്ഞ ദശകത്തില്‍, ഉല്‍പ്പാദനത്തിലും വില്‍പ്പനയിലും കെവിഐസി അസാധാരണ വളര്‍ച്ചയാണു കൈവരിച്ചത്. ഉല്‍പ്പാദനം 2013-14ലെ 26,109.07 കോടിയില്‍നിന്ന് 2024-25ല്‍ 1,16,599.75 കോടിയെന്ന നിലയില്‍ (347% വര്‍ധന) ഏകദേശം നാലിരട്ടിയായി വര്‍ദ്ധിച്ചു. വില്‍പ്പന 2013-14ലെ 31,154.19 കോടിയില്‍നിന്ന് ഏകദേശം അഞ്ചിരട്ടിയായി വര്‍ദ്ധിച്ച് 2024-25ല്‍ 1,70,551.37 കോടിയായി (447% വര്‍ദ്ധന). തൊഴിലവസരങ്ങളിലുണ്ടായത് 49.23% വര്‍ദ്ധനയാണ്. ഇപ്പോള്‍ 1.94 കോടി പേര്‍ക്കാണ് ഈ മേഖലയില്‍ തൊഴില്‍ നല്‍കുന്നത്. 2013-14ല്‍ ഇത് 1.30 കോടിയായിരുന്നു.

ഖാദി വസ്ത്രങ്ങളില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് ഈ കാലയളവിലുണ്ടായത്. ഉല്‍പ്പാദനം 366% വര്‍ദ്ധിച്ച് 3,783.36 കോടിയിലെത്തി. വില്‍പ്പന ആറുമടങ്ങു വര്‍ദ്ധിച്ച് 7,145.61 കോടിയായി. ന്യൂഡല്‍ഹി ഖാദി ഗ്രാമോദ്യോഗ് ഭവന്റെ വിറ്റുവരവ് 110.01 കോടിയിലെത്തി. 2013-14 കാലയളവിനെ അപേക്ഷിച്ച് ഇത് ഇരട്ടിയാണ്. പിഎം തൊഴില്‍ സൃഷ്ടിക്കല്‍ പരിപാടിക്കു (PMEGP) കീഴില്‍ സ്ഥാപിക്കപ്പെട്ട 10 ലക്ഷത്തിലധികം യൂണിറ്റുകള്‍ 90 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.ഗ്രാമോദ്യോഗ് വികാസ് യോജന പദ്ധതിപ്രകാരം ഗ്രാമപ്രദേശങ്ങളിലെ പരമാവധി പേര്‍ക്കു തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ, 202526ല്‍ ഗ്രാമീണ തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം കെവിഐസി 60 കോടിയെന്ന നിലയില്‍ ഇരട്ടിയാക്കി. ഇതു സുപ്രധാന നാഴികക്കല്ലുകള്‍ കൈവരിക്കാന്‍ സഹായിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 25.65 കോടി രൂപയായിരുന്നു. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന മണ്‍പാത്രചക്രങ്ങള്‍, തയ്യല്‍ മെഷീനുകള്‍, തേനീച്ചപ്പെട്ടികള്‍, ചന്ദനത്തിരി യന്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ 2,87,752 ഉപകരണങ്ങള്‍ വിതരണം ചെയ്തു. പരിശീലനത്തിലൂടെയും ഉപകരണ വിഹിതത്തിലൂടെയും ഗ്രാമീണ ഇന്ത്യയില്‍ സ്വയംപര്യാപ്തത വര്‍ദ്ധിപ്പിച്ചു.വനിതാ കരകൗശല വിദഗ്ധരെ ശാക്തീകരിക്കുന്നതില്‍ കെവിഐസി ഗണ്യമായ പുരോഗതി കൈവരിച്ചു. കഴിഞ്ഞ ദശകത്തിലെ 7.43 ലക്ഷം പരിശീലനാര്‍ത്ഥികളില്‍ 57.45 ശതമാനവും സ്ത്രീകളാണ്. അഞ്ചുലക്ഷം ഖാദി കരകൗശല വിദഗ്ധരില്‍ 80% പേരും സ്ത്രീകളാണ്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ കരകൗശലത്തൊഴിലാളികളുടെ വേതനം 275% വര്‍ദ്ധിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മാത്രം 100% വര്‍ദ്ധനയാണുണ്ടായതെന്നും മനോജ് കുമാര്‍ പറഞ്ഞു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *